25.6.07

ആരായിരുന്നു എനിക്കു നീ







മലരമ്പന്‍ മന്മദന്‍ മല്ലീശ്വരന്‍
മറന്നുവച്ച മലരമ്പോ നീ
മലര്‍വാടി കടഞ്ഞെടുത്ത മഞ്ഞുതുള്ളിയോ
മനതാരിനെ മദിക്കും മനസ്വിനി
മായമോഹിതം മഹിതം മാമകരൂപം

മഴവില്‍പ്പൂമ്പൊടി ചാലിച്ച
മധുചന്ദ്രികയോ നിന്‍ മോഹനവദനം
മാനത്തേത്താരകള്‍ താഴെവന്നതോ
മാന്‍ മിഴി നിന്‍ കണ്ണിണകള്‍ ആ-
മിഴിയിണകളില്‍ച്ചേര്‍ന്നിരിക്കുവാന്‍ നിന്‍-
കണ്ണടയായി പിറന്നുവെങ്കില്‍ ഞാന്‍-
മധുമണക്കും മലര്‍ച്ചൊടിയില്‍
മന്ദസ്മിതമായി വിരിഞ്ഞെങ്കില്‍
മനസാം മണിച്ചിപ്പിയില്‍ വീണ
മഞ്ഞുതുള്ളീയല്ലേ ഞാന്‍
മന്ദാരം പൊഴിക്കും മന്ദസ്മിതത്താല്‍
മുത്തായിമാറ്റിടുകില്ലേ എന്നെ നീ
മഞ്ജുരൂപിണി മമസഖി
ആരായിരുന്നു എനിക്കു നീ
മരീചികയോ മരതകം പതിച്ച കിനവോ
ആറിയില്ല എനിക്കു` അറിയില്ല
മുജ്ജന്മ സുകൃതമേ മണിക്കുയിലേ
എന്തിത്ര താമസിച്ചു എന്‍ മുമ്പിലെത്താന്‍
പതിനേഴിന്‍ പരിമളപരാഗം പൊഴിക്കും
കുനുകൂന്തല്‍ തഴുകും തെന്നലെന്‍
പേരുചൊല്ലിവിളിക്കുകയല്ലേ
നിന്‍ കണങ്കാലില്‍ മയങ്ങും
മണിക്കൊലുസിന്‍ കൊഞ്ചല്‍
എന്നെ മാടിവിളിക്കുന്നതല്ലേ തവ-
പാദമലരിദളില്‍ ചുംബിക്കും
പാഴ്‌ മണല്‍ത്തരിയായി പിറന്നെങ്കില്‍ ഞാന്‍-
സിന്ദൂരം ചാലിച്ച നിന്‍
സുന്ദരനുണക്കുഴിച്ചുഴിയില്‍ നീരാടുവാന്‍
സന`ധ്യമ്പരമായി ജനിച്ചിരുന്നെങ്കില്‍
മണിവര്‍ണ്ണന്‍ മായകണ്ണന്‍ തന്‍
മുരളീനാഭിയില്‍ നിന്നുതിരും വേണുഗാനമോ
മണിക്കുയിലെ നിന്‍ കിളികൊഞ്ചല്‍
രതിദേവത അഴിച്ചുവച്ച മൂക്കുകുത്തിയോ
മേല്‍ചുണ്ടില്‍ കണ്ടൊരീളമറുക്‌
ഈ കരിവളക്കൊഞ്ചലും കള്ളപ്പിണക്കവും
പാവടഞ്ഞൊറിയും പരിഭവപ്പൂമേഘവും എന്നില്‍
അറിയാതെ അഴകേ അലിഞ്ഞിയങ്ങി
താരുണ്യമേ തരളമീ പുരികക്കൊടികള്‍
ത്രൈയമ്പകം കുലച്ചതോ
മലരമ്പേറ്റുമുറിയാത്തൊരിളം മാറില്‍
മയങ്ങട്ടെ ഞാന്‍ വനമാലയായി
ആരായിരുന്നു എനിക്കു നീ
കവിതയോ കാമിനിയോ കളിത്തോഴിയോ
കനകത്തില്‍ പൊതിഞ്ഞകിനാവള്ളിയോ
അറിയില്ല എനിക്കു` അറിയില്ല
കരളാം ശ്രീകോവിലില്‍ വാണരുളും
കമനീയകാഞ്ചനവിഗ്രഹമേ
തിരുമുമ്പില്‍ നല്‍കിടാം നിവേദ്യമായി ഈ-
പൂജാരിതന്‍ ചേതന
എന്റെ പ്രാണന്റെ സ്പ്ന്ദനം
പ്രണയമന്ത്രങ്ങളായുരുവിടാം
പോകുക പോകുക ദേവി
നീപാമരനാം പടുജന`മത്തില്‍ നിന്ന്
ഒരു മുന്തിരിവല്ലിപോലെന്തിനു
നിന്‍ ആത്മാനുരാഗം മെല്ലെ-
മെല്ലെയെന്നില്‍ പടര്‍ന്നു കയറി
പിറക്കാം ഇനിയൊരുജന`മ്മുണ്ടെങ്കില്‍
നമുക്കീ അമൃതമഴപ്പെയ്യുമീ അമ്പാടി തിരുമുറ്റത്ത്‌
നീ എന്റെ രാധയും ഞാന്‍ നിന്റെ കണ്ണനുമാകാം
കാളിയന്‍ മയങ്ങുമീ കാളിന്ദീത്തീരത്ത്‌
കാട്ടുപൂക്കളിറുത്തു നടക്കാം
യമുനയുടെ കല്ലോലങ്ങളില്‍
ഇണയരയന്നങ്ങളായി കൊക്കുരുമാം
എന്‍ ചൊടിയിലമരാന്‍ കൊതിക്കും ഇളം മുളന്തണ്ടേ
കൊതിക്കുന്നു ഞാന്‍ ആ ജന`മസാഫല്യത്തിനായി
എങ്കിലും ആരായിരുന്നു എനിക്കു നീ
കവിതയോ കാമിനിയോ കളിത്തോഴിയോ
അറിയില്ല എനിക്കു അറിയില്ല

24.6.07

വഴിയോരകാഴ്ചകള്‍ (കഥ)


കൊളുത്തിട്ടുവലിക്കുന്ന അവളുടെ കണ്ണിണയില്‍ എന്റെ മിഴികള്‍ ഉടക്കി. ആ കടാക്ഷത്തിനായി കാത്തിരുന്ന വേഴാമ്പലായിരുന്നല്ലോ ഞാന്‍. സ്വപ്നം മയങ്ങുന്ന ആ നയനങ്ങളില്‍ ഞാന്‍ എന്നെ കണ്ടു. അവിടെ ഞാന്‍ ഭുമിയോളം ചെറുതായതുപോലെ. കടക്കണ്ണുകള്‍ കൊണ്ടു കവിതകള്‍ കൈ മാറിയ ഞങ്ങളുടെ മുന്നിലൂടെ നിമിഷങ്ങള്‍ യുഗങ്ങളായി ഇഴഞ്ഞു നീങ്ങി.

എന്റെ പ്രണയം ഉടുമ്പിനെ പോലെ ആയിരുന്നു. പറിച്ചെറിയാന്‍ ശ്രമിക്കുബോളൊക്കയും അത്‌ അവളോട്‌ കൂടുതല്‍ പറ്റിച്ചേര്‍ന്നിരുന്നു. അവളിലെ പ്രണയം.അത്‌ പ്രളയം പോലെ ആയിരുന്നു.അത്‌ കുടിച്ചു വറ്റിക്കാന്‍ കഴിയാത്ത ഞാന്‍ സ്വയം വിഡ`ഢി ആയി.ഞങ്ങളുടെ പ്രണയത്തിന്റെ ഭാഷ മൗനമായിരുന്നു എങ്കിലും അവളുടെ കാതുകള്‍ എന്തിനോവേണ്ടി കൊതിക്കുന്നതു പോലെ തോന്നി.ഞാന്‍ ഒന്നും മിണ്ടിയില്ല. ആ കൗമാരം ഋതുഭേദങ്ങളില്ലാത്ത വസന്തം പോലെ ആയിരുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ ഞങ്ങള്‍ രണ്ടു വഴികളിലായി പിരിഞ്ഞു.

ശപിക്കപ്പെട്ട ആ നിമിഷം, ആ നിമിഷം അവളെ എന്റെ മുന്നിലെത്തിച്ചു.സ്വപ്നങ്ങള്‍ ചിറകറ്റുവീണ കടക്കണ്ണുകളില്‍ ഭീതിയുടെ കനലാട്ടം. പുഞ്ചിരിക്കുമ്പോള്‍ പൂമൊട്ടുകള്‍പൊഴിയാറുള്ള ചുണ്ടുകള്‍ വിതുമ്പുവാന്‍ വെമ്പുന്നു.കവിളുകളില്‍ വിരിഞ്ഞുനിന്നിരുന്ന പനിനീര്‍ പൂക്കള്‍ കരിഞ്ഞുപോയിരിക്കുന്നു. ഒപ്പം ഉണ്ടായിരുന്ന പുരുഷനോടൊപ്പം അവള്‍ കൂടുതല്‍ ചേര്‍ന്നു നടന്നു.യാഗശ്വത്തെ പിടിച്ചുകെട്ടിയ രാജകുമാരനെ കാണുന്ന ആരാധനയോടെ ഞാന്‍ അയാളുടെ മുഖത്തെക്കു നോക്കി. ഒരു നിമിഷം മാത്രം. ഞാന്‍ വീണ്ടും നടന്നു നിര്‍വികരനായി. ജീവിതയാത്രയില്‍ എവിടയോ ഹൃദയം നഷ`ട്ടപ്പെട്ട പഥികനെപ്പോലെ.